Wednesday 21 August 2019

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം. അന്താരാഷ്ട്രസമൂഹം ഇന്ത്യയോടൊപ്പം.

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം.
അന്താരാഷ്ട്രസമൂഹം  ഇന്ത്യയോടൊപ്പം.
കശ്മീര്‍ ആഭ്യന്തര വിഷയമെന്ന ഇന്ത്യയുടെ നിലപാടിന് പിന്തുണയുമായി അമേരിക്ക.പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറുമായി ഇന്ത്യൻ  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  ടെലിഫോണ്‍ സംഭാഷണം  നടത്തി .കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ അമേരിക്ക ഇന്ത്യക്ക് നല്‍കുന്ന പിന്തുണയെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള 370-ാം അനുച്ഛേദം റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. കശ്മീരിന്റെ സാമ്പത്തിക പുരോഗതിയും വികസനവും ലക്ഷ്യമാക്കിക്കൊണ്ടാണ് .
കശ്മീര്‍ വിഷയത്തില്‍  തീരുമാനമെടുത്തതെന്നും രാജനാഥ് സിങ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെ അറിയിച്ചു.പ്രത്യേകപദവിനീക്കി ജമ്മുകശ്മീരിനെ രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളാക്കിയത് ആഭ്യന്തരനയമാണെന്ന ഇന്ത്യയുടെ വാദത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയും  തള്ളിപ്പറഞ്ഞില്ല എന്നത് ആശ്വാസവും ആത്മവിശ്വാസവുമേകുന്ന കാര്യമാണ്‌. ഇന്ത്യയെ രക്ഷാസമിതി ശാസിക്കുകയോ കശ്മീർകാര്യത്തിലുള്ള തീരുമാനത്തെ അപലപിക്കുകയോ ചെയ്യുമെന്ന പാകിസ്താന്റെയും ചൈനയുടെയും പ്രതീക്ഷ വിഫലമായി. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ ജമ്മുകശ്മീരിന്‌ പ്രത്യേകപദവി വാഗ്ദാനംചെയ്തിരുന്ന വ്യവസ്ഥകൾ റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചുമുതൽ ഇന്ത്യ നടത്തുന്ന നയതന്ത്രശ്രമങ്ങളുടെ ജയമാണിത്.
പാകിസ്താനുമായുള്ള ഇന്ത്യയുടെ കലഹങ്ങളിൽ ഏതാനും വർഷമായി ഐക്യരാഷ്ട്രസഭ (യു.എൻ.) സ്വീകരിക്കുന്ന നിലപാട്‌ നിരീക്ഷിക്കുന്നവർക്ക് രക്ഷാസമിതിയുടെ വെള്ളിയാഴ്ചത്തെ അനൗപചാരികയോഗത്തിന്റെ ഫലം അപ്രതീക്ഷിതമല്ല. 2016-ലെ ഉറി ഭീകരാക്രമണത്തിനുശേഷം നിയന്ത്രണരേഖകടന്ന് പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടത്തിയെന്ന്‌ പ്രഖ്യാപിച്ച ഇന്ത്യക്കെതിരേ യു.എൻ. നടപടിയെടുത്തില്ല. ഇക്കൊല്ലം പുൽവാമ ഭീകരാക്രമണത്തിന്‌ മറുപടിയായി പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ ബോംബിട്ടപ്പോൾ, ഇരുരാജ്യവും സംയമനം പാലിക്കണമെന്നതിനപ്പുറം ഒന്നും യു.എൻ. പറഞ്ഞില്ല. ഇന്ത്യയാകട്ടെ, ജമ്മുകശ്മീരിൽ മനുഷ്യാവകാശധ്വംസനം നടക്കുന്നു എന്നാരോപിക്കുന്ന യു.എൻ. മനുഷ്യാവകാശവിഭാഗത്തിന്റെ കഴിഞ്ഞവർഷത്തെയും ഇക്കൊല്ലത്തെയും റിപ്പോർട്ടുകൾ അവഗണിച്ചു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യ ക്രിമിയയിലും ചൈന ടിബറ്റിലും ഷിൻജിയാങ്ങിലും സ്വീകരിക്കുന്ന നയത്തെക്കുറിച്ചോ ജറുസലേമിന്റെ കാര്യത്തിലെ അമേരിക്കയുടെ നിലപാടുമാറ്റത്തെക്കുറിച്ചോ ഐക്യരാഷ്ട്രസഭയിൽ സർവസമ്മതമായ എതിരഭിപ്രായമുയർന്നിട്ടില്ല. രക്ഷാസമിതിയിൽ ഇന്ത്യയ്ക്കുലഭിച്ച പിന്തുണയ്ക്ക് ഈ പശ്ചാത്തലവും ഒരു കാരണമാണ്.
ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. അതിന്റെ പേരിലുള്ള പ്രശ്നം പരിഹരിക്കാൻ അന്താരാഷ്ട്ര ഇടപെടൽ ആവശ്യമില്ലെന്ന് ഇന്ത്യ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശകാലംമുതൽ പാക് അധീന കശ്മീരിനെ സേനാനിയന്ത്രണത്തിലാക്കുകയും അതിന്റെ സാമൂഹികഘടനയിൽ മാറ്റംവരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന, സ്വയംഭരണമെന്ന്‌ പറയുമ്പോഴും ഗിൽഗിത് ബാൾട്ടിസ്താനെ ചൊൽപ്പടിക്കുനിർത്തുന്ന പാകിസ്താന് ജമ്മുകശ്മീർ വിഭജനത്തിനായി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളിലെ ജനാധിപത്യമില്ലായ്മയെപ്പോലും ചോദ്യംചെയ്യാൻ അർഹതയില്ല. രക്ഷാസമിതിയിൽ പാകിസ്താന്റെ പ്രതിനിധി മലീഹ ലോധി പറഞ്ഞപോലെ കശ്മീർകാര്യത്തിൽ സമാധാനപരമായ പരിഹാരംതന്നെയാണ്‌ ആവശ്യം. കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ സാമൂഹിക-രാഷ്ട്രീയ ഘടനയെ ഉടച്ചുവാർക്കാനൊരുങ്ങുമ്പോൾ അവശ്യം സാധ്യമാക്കേണ്ടതും ഇതുതന്നെയാണ്. ഭീകരതയ്ക്കുനൽകുന്ന പ്രോത്സാഹനം അവസാനിപ്പിച്ചാൽ പാകിസ്താനുമായി ചർച്ചയാകാമെന്നാണ്  ഇന്ത്യയുടെ നിലപാട് .
കശ്മീരി ജനതയെ കേന്ദ്രസർക്കാർ വിശ്വാസത്തിലെടുക്കണം. സർക്കാരിലുള്ള വിശ്വാസം അവരിൽ വളർത്തണം. കശ്മീരിലെ നിയന്ത്രണങ്ങൾ ഇളവുചെയ്യുമെന്ന വാഗ്ദാനം എത്രയുംവേഗം പൂർണമായും പാലിക്കണം. നിക്ഷിപ്തതാത്പര്യങ്ങളില്ലാതെ കശ്മീരിന്റെ സർവതോമുഖ പരിവർത്തനവും അഭിവൃദ്ധിയും സാധ്യമാക്കിയാൽ ഇപ്പോൾ തുണച്ച അന്താരാഷ്ട്രസമൂഹം വരുംനാളുകളിലും ഇന്ത്യയ്ക്കൊപ്പമുണ്ടാകും. പുരാതന കാലഘട്ടത്തിൽ വൈദിക മതവും ഹിന്ദു സംസ്കാരവും നിലനിന്നിരുന്ന പ്രദേശമായിരുന്നു കാശ്മീർ .തനതായ  സംസ്ക്കാരത്തിലേക്ക് കശ്മീർ മടങ്ങിവരണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment