Thursday 31 May 2018

പുതിയ അധ്യയന വർഷംവിദ്യാർഥിസുരക്ഷിത വർഷമായി തീരണം

പുതിയ അധ്യയന വർഷംവിദ്യാർഥിസുരക്ഷിത വർഷമായി തീരണം
നാളെ 2018 ജൂൺ  1 സ്കൂളുകൾ തുറക്കുകയാണ് .12,981 സ്കൂളുകളാണു കേരളത്തിലുള്ളത്. ഇതിൽ 4,695 എണ്ണം ഗവൺമെന്റ് സ്കൂളുകളും 7,220 എണ്ണം എയ്ഡഡ് സ്കൂളുകളുമാണ്. അൺ എയ്ഡഡ് സ്കൂളുകൾ 1066. ഇതുകൂടാതെയാണു സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകൾ പിന്തുടരുന്ന സ്കൂളുകൾ .പൊതുവിദ്യാലയങ്ങളെ അവജ്ഞയോടെ നോക്കി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. തന്റെ മക്കളെ  പൊതു വിദ്യാലയത്തിലേക്ക് പറഞ്ഞയക്കാന്‍ മടിച്ചിരുന്നു ഭൂരിഭാഗം രക്ഷിതാക്കളും. ഇതിന്റെ പരിണിതഫലമായി അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ധാരാളമായി ഉയര്‍ന്നുവന്നു. നല്ല വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും അവര്‍ വാഗ്ദാനം ചെയ്തു. ഫീസ് നല്‍കിയാലും പഠിക്കാന്‍ നല്ലൊരു താവളമെന്ന പ്രതീക്ഷയില്‍ രക്ഷകര്‍ത്താക്കള്‍ മക്കളെ അവിടെ ചേര്‍ത്തു.
പൊതുവിദ്യാലയങ്ങള്‍ തുടച്ചുനീക്കപ്പെടുമെന്ന് സ്ഥിതിവരെയായി .എന്നാൽ ഇപ്പോൾ സ്ഥിതി അതല്ല , സർവശിക്ഷാ അഭിയാൻ പോലുള്ള പദ്ധതികൾ വന്നതോടെ പൊതുവിദ്യാലയങ്ങളുടെ വികസനത്തിനു കേന്ദ്രഫണ്ട് വൻതോതിൽ ലഭിക്കാനുള്ള സാഹചര്യമൊരുങ്ങി. സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസത്തിന് ഊന്നൽ കൊടുത്തതോടെ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ നിലവാരം ഉയർന്നിട്ടുണ്ട്.  കേരളം പോലുള്ള സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായേ തീരൂ എന്ന ബോധ്യം എല്ലാവരിലും ഉണ്ടായിരിക്കുകയാണ് . ഇന്ന് പൊതുവിദ്യാലയങ്ങള്‍ സുരക്ഷിതമാണ്. നിലവാരം കൊണ്ടും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കൊണ്ടും ഇവ മികവുറ്റതായി. തീർന്നു .
കുട്ടികളുടെ  വ്യക്തിത്വവികസനത്തിന് നമ്മുടെ സ്കൂളുകൾ ഉതകണം .വിദ്യാലയങ്ങളിൽ അച്ചടക്കമുള്ള അന്തരീക്ഷം സൃഷിടിക്കാൻ എല്ലാരും ശ്രദ്ധിക്കണം   കുട്ടികൾ നാളത്തെ സമൂഹത്തെ നയിക്കേണ്ടവരാണെന്ന ദീർഘവീക്ഷ.ണത്തോടെ അതനുസരിച്ചുള്ള അറിവും പക്വതയും അവർക്കു നേടിക്കൊടുക്കാൻ അധ്യാപകർക്കു ചുമതലയുണ്ട്. അധ്യാപകരെ ബഹുമാനിക്കാനും അവരെ തങ്ങളുടെ അഭ്യുദയകാംക്ഷികളും മാർഗദർശികളുമായി കരുതാനും വിദ്യാർഥികൾക്കു കഴിയണം.ക്ളാസ് മുറികൾ ‘ഹൈ-ടെക്ആക്കലും ഭൗതികസാഹചര്യം മെച്ചപ്പെടുത്തലും അന്താരാഷ്ട്രനിലവാരമുണ്ടാക്കലുമായി പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മുന്നേറുന്നതിന്റെ മറുവശത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾകൂടിയുണ്ട്. വിദ്യാർഥിസുരക്ഷയാണ് അതിൽ ഏറ്റവും പ്രധാനം. കുട്ടികളെ സ്കൂളിലേക്കു കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷിതത്വം, ഡ്രൈവർമാരുടെ സ്വഭാവം, സ്കൂൾപരിസരത്തോ വളപ്പിലോ അന്യരുടെ സാന്നിധ്യം തുടങ്ങിയവ നിരീക്ഷിക്കേണ്ടതുണ്ട് . വൃത്തിശൂന്യമായ പാചകപ്പുരകളും ഭക്ഷണവും ശുചിത്വംപാലിക്കാത്ത പാചകക്കാരും ഇനി വിദ്യാലയങ്ങളിലുണ്ടാകരുത്. വിദ്യാർഥിസുരക്ഷിതത്വം സർക്കാരിന്റെയും അധ്യാപകരുടെയും മാത്രം കടമയല്ല. രക്ഷിതാക്കൾക്കും അതിൽ വലിയ പങ്കുണ്ട്.
വിദ്യാര്‍ത്ഥികളുടെ മാനസികവും, സര്‍ഗാത്മകവുമായ കഴിവുകള്‍ അധ്യാപകര്‍ക്ക് തിരിച്ചറിയാനും അത് പ്രോത്സഹിപ്പിക്കാനും കഴിയണം . വിവര സാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യത കുട്ടികള്‍ക്ക് ലഭ്യമാക്കിയാല്‍ അവരുടെ പഠന നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക്മാറ്റാൻ കഴിയും.മദ്യത്തിനും മയക്കു മരുന്നിനും എതിരായി കലാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാണം .അക്കാദമിക്ക് നിലവാരവും പ്രായോഗിക പരിജ്ഞാനവും ഒത്തുചേരുന്ന തലത്തിലേക്ക് ഈ വിദ്യഭ്യാസരീതി മാറുമ്പോള്‍ മൂല്യവും അതിലേറെ വര്‍ധിക്കുന്നു. ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ്. പഴയ പഠനരീതിയും നിലവിലുള്ളതും താരതമ്യപെടുത്തണം.  കേരളത്തിന്റെ മനസുകളില്‍. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാണം . പുതിയ അധ്യയന വര്‍ഷം മാറ്റങ്ങളുടെയും മികവിന്റെയും തുടക്കമാകട്ടെ. അക്ഷരം തേടിയെത്തുന്ന പുതിയ കുരുന്നുകള്‍ക്ക് അറിവിന്റെ വിശാലതയിലേക്ക് കുതിച്ചുയരാന്‍ കഴിയട്ടെ

പ്രൊഫ്. ജോൺ കുരാക്കാർ

Wednesday 30 May 2018

കെവിൻ--ദുരഭിമാനബോധത്തിന്റെയും ജാതിഭ്രാന്തിൻറെയും ഇര

കെവിൻ--ദുരഭിമാനബോധത്തിന്റെയും ജാതിഭ്രാന്തിൻറെയും ഇര
കേരളത്തിലെ ക്രൈസ്തവരുടെയിടയിൽ ഹൈന്ദവരിൽ ഉള്ളതിലധികം ജാതിയും ഉച്ചനീചത്വങ്ങളുമുണ്ട് .കത്തോലിക്കരിൽ തന്നെ എത്ര വിഭാഗം .സവർണ്ണർ ,അവർണ്ണർ. ഇവർ തമ്മിൽ വിവാഹം പോലും അസാധ്യമാണ്. ലോകം മാറിയതൊന്നും ഇവരറിഞ്ഞിട്ടില്ല .സഭയെ ധിക്കരിച്ചാൽ  സഭയിൽ നിന്ന് പുറത്താക്കും .സുറിയാനി ക്രിസ്ത്യാനികൾ മറ്റൊരു ഉന്നത സവർണ്ണ വിഭാഗമായി നിലകൊള്ളുന്നു .ദലിതക്രൈസ്തവർ  മറ്റൊരു വിഭാഗമായി തന്നെ കഴിയുന്നു.

ജാതി ചിന്തകളും ശക്തമായ ദുരഭിമാനബോധവും കപട സദാചാരബോധവും  കേരളത്തെ ഇരുണ്ടയുഗങ്ങളിലേക്കു പിന്നാക്കംപായിക്കുകയാണ് .കോട്ടയത്തെ കുമാരനല്ലൂർ പ്ളാത്തറ സ്വദേശിയായ കെവിൻ എന്ന ചെറുപ്പക്കാരന്റെ ദുർമരണം സമകാലിക കേരളീയ സാമൂഹിക ജീവിതത്തിൻറെ ദുരഭിമാനബോധത്തിന്റെ ഒരു നേർചിത്രമാണ് .. പ്രായപൂർത്തിയായ ആണും പെണ്ണും സ്വാഭീഷ്ടപ്രകാരം വിവാഹിതരാകുന്നതിനെ അക്രമംകൊണ്ടുപോലും എതിർക്കുന്ന ബന്ധുസമൂഹവും നിയമാനുസൃതമായി വിവാഹം ചെയ്തവരെബന്ധുക്കളുടെ അക്രമത്തിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നതിനു പകരം  സദാചാരത്തെ പിന്തുടരുന്ന  പോലീസും കുറ്റക്കാരാണ് .

പൊലീസ്  വിചാരിച്ചിരുന്നെങ്കില് കെവിൻറെ ജീവൻ  രക്ഷിക്കാമായിരുന്നു.കൊല്ലംതെന്മല ഷാനുഭവനില് ഇരുപതുകാരിയായ നീനു കോട്ടയത്ത് താന്പഠിക്കുന്ന സ്ഥാപനത്തിലെത്തിയശേഷം വ്യാഴാഴ്ചയാണ് മാതാപിതാക്കളെ വിളിച്ച് വിവാഹിതയായെന്ന വിവരം അറിയിക്കുന്നത്. സുഹൃത്ത് കെവിനാണ്് വരന്.  ഇതറിഞ്ഞയുടന് നീനുവിന്റെ സഹോദരന് ഷാനുചാക്കോ ശനിയാഴ്ച്ച  രാത്രി 12 മണിക്ക് നീനുവിന്റെ സഹോദരൻ  പത്തംഗ ക്വട്ടേഷന് സംഘവുമായി ഇന്നോവകാറില്വന്ന് കെവിനെ ബന്ധു അനീഷിനൊപ്പം പിടിച്ചുകെട്ടി കൊണ്ടുപോകുന്നു.

മിശ്ര വിവാഹിതർ പോലും ജാതിക്കും മതത്തിനും അടിമപ്പെട്ടു ദുരഭിമാന കൊലക്ക്തയ്യാറാവുന്ന  സ്ഥിതി  അതീവദയനീയം തന്നെയാണ് . സമൂഹത്തിന്റെ അതിരു കവിഞ്ഞ ജാതി മത ചിന്തകൾ മാറാതെ കേരളം രക്ഷപ്പെടുകയില്ല കെവിന്റെ പിതാവ് ഞായറാഴ്ച പുലര്ന്നയുടന്തന്നെ കോട്ടയം മെഡിക്കല് കോളജിനടുത്തുള്ള ഗാന്ധിനഗര് പൊലീസ്സ്റ്റേഷനില്ചെന്ന് മകനെ തട്ടിക്കൊണ്ടുപോയതായി പരാതിപ്പെടുന്നു. ഹോസ്റ്റലില് താമസിക്കുന്ന നീനുവും പിന്നാലെ പരാതിയുമായി സ്റ്റേഷനിലെത്തുന്നു. കെവിന്റെ പിതാവിനോടും നീനുവിനോടും എസ്.ഐ അടക്കമുള്ളവര് പറഞ്ഞത് പ്രതികളുമായി ഫോണില്ബന്ധപ്പെടുന്നുണ്ടെന്നും കെവിനെ വൈകാതെ തിരിച്ചെത്തിക്കുമെന്നുമായിരുന്നു.

കോട്ടയത്തെ ഗാന്ധിനഗർ പോലീസ് സ്വീകരിച്ച നടപടികളൊന്നും  ന്യായമായിരുന്നില്ല . ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പോലീസ് വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ കാണിച്ചിട്ടും കെവിനോടൊപ്പം ജീവിക്കണമെന്ന് ആ യുവതി പറഞ്ഞിട്ടും അവർക്ക് നിയമസംരക്ഷണം നൽകാൻ തയ്യാറായില്ലെന്ന് കെവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഇൗ തട്ടിക്കൊണ്ടുപോക്കിനെയും വീടാക്രമണത്തെയുംപറ്റി നീനു പരാതി നൽകിയിട്ടും പോലീസ് അനങ്ങിയില്ല.ദുരഭിമാനസദാചാരം സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്.ഈ കൊലയുടെ  ഉത്തരവാദിത്വ ത്തിൽ നിന്ന്  കേരള പൊലീസിന്  ഒഴിഞ്ഞുനിൽക്കാനാവില്ല .പണത്തിന്റെ ഹുങ്ക് കാട്ടി ദുരഭിമാനത്തിന്റെ പേരിൽ സ്നേഹിച്ച രണ്ടു മനസ്സുകളെ തമ്മിൽ അറുത്തുമാറ്റിയ ആ നരാധമൻമാർക്ക് നീതിപീഠം അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം .



പ്രൊഫ്. ജോൺ കുരാക്കാർ



Tuesday 29 May 2018

KERALA KAVYAKALA SAHITHY MEETING


യു.ആർ. ഐ- കേരളകാവ്യ കലാസാഹിതി സി.സി  യുടെ അർദ്ധവാർഷിക സമ്മേളനം  വിവിധ പരിപാടികളോടുകൂടി 2018 ജൂൺ  2 ന് ശനിയാഴ്ച്ച  2 .30 ന്  കൊട്ടാരക്കര കുരാക്കാർ സെന്റർ --ൽ  വച്ച് നടത്തുന്നതാണ് .അനുമോദന  യോഗം , പുസ്തകപ്രകാശനം ,കവിയരങ്ങ് ,യാത്രയയപ്പ്   തുടങ്ങിയവ  യോഗത്തോടനുബന്ധിച്ച് ഉണ്ടാകും .കേരളകാവ്യകലാ സാഹിതി പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ സമ്മേളനത്തിൽ അധ്യക്ഷതാ വഹിക്കും .ഭാരതീയ പ്രവാസിബന്ധു . എസ്സ് മുഹമ്മദ് , ഡോക്ടർ എബ്രഹാം കരിക്കം , ഡോക്ടർ. ജേക്കബ് കുരാക്കാർ , നീലേശ്വരം സദാശിവൻ , കെ. സുരേഷ് കുമാർ, മാതാ ഗുരുപ്രീയ എന്നിവർ പ്രസംഗിക്കും.

Prof. John Kurakar

Sunday 27 May 2018

കേരളത്തിൽമാലിന്യത്തോത് ഭീതിജനകം

കേരളത്തിൽമാലിന്യത്തോത്  ഭീതിജനകം
പ്രകൃതിമനോഹരമായ കേരളം ഇന്ന് ഒരു മാലിന്യക്കൂമ്പാരമായി മാറിക്കഴിഞ്ഞു.   മാലിന്യം കായലിലേക്കും കടലിലേക്കും തള്ളുന്നത് ജലജീവികളുടെ മരണത്തിനും കാരണമാകുന്നുണ്ട്. കേരളത്തിലെ ജല-വായു മലിനീകരണതോത്  വര്‍ധിക്കുകയാണ്. നീരൊഴുക്ക് തടയുമ്പോള് കെട്ടിക്കിടക്കുന്ന ജലത്തില് കൊതുകുകള് പെരുകുകയും ജലജന്യ-കൊതുകുജന്യ രോഗങ്ങള് പെരുകുകയും ചെയ്യുന്നു. വിവിധതരം പനികളുടെ കേന്ദ്രമാണിന്ന് കേരളം. മലിനീകരണം പാരിസ്ഥിതിക അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു. മാലിന്യം തോന്നുന്നിടത്ത് വലിച്ചെറിയുന്നതിന് പുറമെ ഇവിടെ കക്കൂസ് മാലിന്യവും കുടിവെള്ളത്തില് തള്ളുന്നു. പെരിയാറിലും കായലിലും മത്‌സ്യങ്ങള് ചത്തുപൊങ്ങുന്നത് സ്ഥിരം കാഴ്ചയാണ്.

ദുര്‍ഗന്ധവും മാലിന്യകേന്ദ്രീകൃത രോഗങ്ങളും കേരളത്ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തെ  ഇന്ന് പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കേരളം സാക്ഷരത നേടിയിട്ട് എന്തുകാര്യം? സാമൂഹ്യ, പാരിസ്ഥിതികാവബോധം കേരളത്തിനന്യമാണ്.പകർച്ചവ്യാധികളും മരുന്നില്ലാ വൈറസുകളും കേരളത്തെ ഭീതിയിൽ ആഴ്ത്തുന്പോൾ സംസ്ഥാനത്തെ നദികളിലെയും കിണറുകളിലെയും മാലിന്യത്തോതു സംബന്ധിച്ചു കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രത്തിലെ കണക്കുകൾ ജനങ്ങളെ ഏറെ അസ്വസ്ഥരാക്കും. സംസ്ഥാനത്ത് അറുപത്തഞ്ചു ലക്ഷത്തോളം കിണറുകളുള്ളതിൽ ഏതാണ്ട് 80 ശതമാനത്തിലും വിസർജ്യവസ്തുക്കളിൽ കാണുന്ന ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണു പരിസ്ഥിതി ധവളപത്രം ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്തെ നദികളിലെ മലിനീകരണത്തോതിനെക്കുറിച്ച് ഇതിനു മുന്പു നടന്ന പല പഠനങ്ങളും നൽകിയ കണക്ക് ധവളപത്രം ശരിവയ്ക്കുന്നു. അന്തരീക്ഷ മലിനീകരണത്തിലും സംസ്ഥാനം മുന്നിലാണ്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 25 ലക്ഷം വാഹനങ്ങളിൽനിന്നു ബഹിർഗമിക്കുന്ന പുക ഉളവാക്കുന്ന അന്തരീക്ഷ മലിനീകരണം ഊഹിക്കാവുന്നതേയുള്ളൂ.മണൽവാരൽ, കീടനാശിനികളുടെ അമിതോപയോഗം, അശാസ്ത്രീയമായ മാലിന്യസംസ്കരണം തുടങ്ങിയവ കേരളത്തിലെ 44 നദികളെയും മലിനമാക്കിയിരിക്കുന്നതായി ധവളപത്രം പറയുന്നു. വൻതോതിൽ ജനങ്ങൾ എത്തുന്ന തീർഥാടനകേന്ദ്രങ്ങളിൽനിന്നുള്ള മാലിന്യമൊഴുക്കും വലിയ പ്രശ്നമാണ്. ജലമാർഗങ്ങളുടെ വശങ്ങളിലുണ്ടായിരുന്ന മരങ്ങൾ മിക്കതും നശിച്ചു. ജലസ്രോതസുകളുടെ മലിനീകരണം ഏറെക്കാലമായി സംസ്ഥാനം ഗൗരവപൂർവം ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഫലപ്രദമായ പരിഹാരം ഉണ്ടാകുന്നില്ല.

പരിസ്ഥിതി പ്രവർത്തകർ വളരെ സജീവമായ സംസ്ഥാനമാണിത്. എന്നിട്ടും അടിസ്ഥാന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നില്ല. ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും പൊതുനിരത്തിലേക്കും തോടുകളിലേക്കും നദികളിലേക്കുമൊക്കെ തള്ളുന്ന പ്രവണതയ്ക്ക് ഇവിടെ വലിയ കുറവൊന്നുമില്ല. മാലിന്യമെല്ലാം ഒഴുക്കിവിടാനുള്ളതാണെന്ന നിലപാടുതന്നെ അപകടകരമാണ്. സ്വന്തം വീടും മുറ്റവും വൃത്തിയായും വെടിപ്പായും സൂക്ഷിക്കാൻ കാട്ടുന്ന താത്പര്യത്തിന്റെ നൂറിലൊരംശം പരിസര ശുചീകരണത്തിൽ ആളുകൾ കാട്ടുന്നില്ല എന്നതു നമ്മുടെ നാടിന്റെ നിർഭാഗ്യമാണ്.. മലിനീകരണത്തിനെതിരേ കേരളം ഒന്നാകെ ഉണരുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമാണിത്. വരാനിരിക്കുന്ന തലമുറകളുടെ ഭാവി  ഇന്നത്തെ  മനുഷ്യരെ ആശ്രയിച്ചാണ് .



പ്രൊഫ്. ജോൺ കുരാക്കാർ






Saturday 26 May 2018

കുതിക്കുന്ന ഇന്ധനവില ,പരാതി ആരോട് പറയാൻ ?

കുതിക്കുന്ന ഇന്ധനവില ,പരാതി ആരോട് പറയാൻ ?
അനുദിനം കുതിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലയെ  നിയന്ത്രിക്കാൻ  ഭാരതത്തിൽ ആരുമില്ലേ ? കേരളത്തിൽ  പെട്രോളിന് ഇന്നലെ 82.04 ഉം ഡീസലിന് 74.64 രൂപയുമാണ് വില. വില കുറയ്‌ക്കാൻ  കേന്ദ്രസർക്കാരും കേരളസർക്കാരും ഒന്നും ചെയ്യുന്നില്ല .വിലയുടെ പകുതിയിലധികം നികുതിയായി ഈടാക്കുകവഴി ജനങ്ങളുടെ ക്ഷമ അവർ പരിശോധിക്കുകയാണ് .കഴിഞ്ഞ പന്ത്രണ്ടുദിനം കൊണ്ട് പെട്രോളിനും ഡീസലിനുമായി കൂടിയത് മൂന്നു രൂപയിലധികം. പെട്രോളിന് 3.47 രൂപ കൂടിയപ്പോള് ഡീസലിന് വര്ധിച്ചത് 3.15 രൂപയാണ്. ഈ കാലയളവില് ഒറ്റ ദിവസംപോലും വില കുറഞ്ഞില്ല.

കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് ചേര്ന്ന് നാല്പതു രൂപയിലധികം ജനങ്ങളുടെ അധ്വാനത്തില്നിന്ന്  നികുതിയായി ഇടാക്കുകയാണ്.
2011ലാണ് ഇന്ത്യയിലെ എണ്ണക്കമ്പനികള്ക്ക് തോന്നിയപോലെ വില നിശ്ചയിക്കാനുള്ള അനുമതി കേന്ദ്ര സര്ക്കാര് കൊടുത്തത്.ഇന്ധനവില കുതിക്കുമ്പോൾ നിത്യോപയോഗ വസ്തുക്കളുടെ വിലയും കുതിക്കുകയാണ് . സാധാരണക്കാരെ മാത്രമല്ല, പാവപ്പെട്ടവരെപോലും ഇതുമൂലം ദരിദ്രരില് ദരിദ്രരാക്കുകയാണ്.എണ്ണവില നൂറിൽ തൊടാൻ ഇനി നാളുകൾ അധികംണ്ടിവരില്ല . 
അസംസ്കൃത എണ്ണയുടെ വിലവർധനയാണ് ഇപ്പോൾ കാരണമായി പറയുന്നത്  .കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന പെട്രോളിയം വിലനിർണയാവകാശം എണ്ണക്കമ്പനികൾക്ക് വിട്ടുനൽകിയതോടെയാണ് ജനവിരുദ്ധമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽവില വളരെ കുറഞ്ഞപ്പോഴും , ബാരലിന് 30 ഡോളറായി ചുരുങ്ങിയപ്പോൾപ്പോലും  ഇന്ത്യയിലെ ഇന്ധനവില അതനുസരിച്ച് കുറഞ്ഞില്ല .വിലവർധനയുടെ ദുരിതങ്ങൾ പേറുന്ന സാധാരണ ജനവിഭാഗങ്ങൾക്ക് ആശ്വാസംപകാരാനുള്ള എന്തെങ്കിലുംവഴികൾ കണ്ടെത്താൻ സർക്കാരിന് കഴിയില്ലേ ? ജനങ്ങളെ ശക്തമായ  ഒരു ജനകീയപ്രക്ഷോഭത്തിലേക്ക്  വലിച്ചിഴക്കരുത് .



പ്രൊഫ്. ജോൺ കുരാക്കാർ

Friday 25 May 2018

നിശബ്ദസേവനം ചെയ്യുന്നു.ത്യാഗത്തിൻറെ കർമധീരർക്ക്പ്രണാമം

നിശബ്ദസേവനം ചെയ്യുന്നു.ത്യാഗത്തിൻറെ കർമധീരർക്ക്പ്രണാമം
സ്വജീവൻപോലും പണയപ്പെടുത്തി നിപ്പാ ബാധിതരെയും മറ്റു പകർച്ചവ്യാധികൾ ബാധിച്ചവരെയും ശുശ്രൂഷിക്കുന്നവരുടെ കർമധീരതയ്ക്കു മുന്നിൽ നാം നമ്രശിരസ്കരാകണം. സമർപ്പണബുദ്ധിയോടെയുള്ള സേവനസന്നദ്ധതയ്ക്കും ഉത്തമോദാഹരണമാണു പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന  ലിനി.നിപ്പാ വൈറസ് ബാധിതരായി ചികിത്സയിലുണ്ടായിരുന്നവരുടെ പരിചരണത്തിലേർപ്പെട്ടിരുന്ന ലിനി അവരിൽനിന്നു വൈറസ് ബാധയേറ്റു മരിക്കുകയാണുണ്ടായത്.അഞ്ചും രണ്ടും വയസുള്ള കുഞ്ഞുങ്ങളുടെ അമ്മയായ ലിനിക്ക് രോഗബാധിതയായി ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഒരിക്കൽപോലും ആ ഓമനകളെ കാണാൻ കഴിഞ്ഞില്ല.

  ആരും ആവശ്യപ്പെടാതെത്തന്നെ ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം; ഭര്ത്താവിന് സര്ക്കാര് ജോലി നൽകാൻ തീരുമാനമെടുത്ത കേരളസർക്കാർ  അഭിനന്ദനം അർഹിക്കുന്നു .ലിനിയുടെ മരണം  നഴ്സുമാരെ, ഉത്കണ്ഠാകുലരാക്കിയിട്ടുണ്ടെന്നതു സ്വാഭാവികം. നഴ്സുമാരും ലാബ് ജോലിക്കാരും നേരിടുന്ന അപകടസാധ്യത മനസിലാക്കി സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും അവർക്കു സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണം

സ്വന്തം കാര്യത്തിനുമാത്രം പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ നിസ്വാർഥ സേവനത്തിന്റെയും ത്യാഗത്തിന്റെയും  മാതൃകകൾ ആരോഗ്യരംഗത്ത് കാണുന്നത് രോഗികൾക്ക് വലിയ ആശ്വാസമാണു .1997ല് മലേഷ്യയിലും പിന്നീട് ബംഗ്ലദേശിലും നൂറുകണക്കിനുപേരുടെ മരണത്തിന് കാരണമായ വൈറസാണ് കേരളത്തില് ഇതാദ്യമായി കണ്ടെത്തിയിരിക്കുന്നത്.1997ല് മലേഷ്യയിലുണ്ടായ വരള്ച്ചയെതുടര്ന്ന് വവ്വാലുകള് അഥവാ നരിച്ചീറുകള് വ്യാപകമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയതിനെതുടര്ന്ന് അവയുടെ കടിയേറ്റ് ആദ്യം പന്നികളിലേക്കും പിന്നീട് മനുഷ്യരിലേക്കും പടര്ന്ന വൈറസ് ആണ് നിപ എന്ന് വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു മെയ് അഞ്ചിനും പതിനെട്ടിനും പത്തൊമ്പതിനുമായാണ് ഇരുപത്താറും ഇരുപത്തെട്ടും വയസ്സുളള സാദിഖും സാലിഹും ഇവരുടെ ബന്ധു അമ്പതുകാരി മറിയവും മരണപ്പെട്ടത്. വിവാഹമുറപ്പിച്ച യുവതിയും യുവാക്കളുടെ പിതാവുമടക്കം രണ്ടുപേര് ചികിത്സയിലാണ് ,ഇവരെ  പരിചരിച്ച ലീനയുടേ ത്യാഗം  മേരിക്യൂരിയുടേതിന് സമാനമാണ് .


പ്രൊഫ്. ജോൺ കുരാക്കാർ

Wednesday 23 May 2018

പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശനംസഭാസമാധാനത്തിന് വഴിയൊരുങ്ങുമോ ?

പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശനംസഭാസമാധാനത്തിന് വഴിയൊരുങ്ങുമോ ?
മലങ്കര സഭാതർക്കത്തിനു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇടക്കാലത്തുണ്ടായ സമാധാന ഉടമ്പടികളൊന്നും നീണ്ടുനിന്നില്ല. വ്യവഹാരങ്ങളും സംഘർഷങ്ങളും തുടരുമ്പോൾ സമാധാനകാംക്ഷികളായ വിശ്വാസിസമൂഹം നിരാശയിലാണ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പൈതൃകമുള്ളവയാണ് കേരളത്തിലെ ക്രൈസ്തവ സഭകൾ .യാക്കോബാ -ഓർത്തഡോൿസ്  വിഭാഗങ്ങളിലായി ഒരേ കുടുംബത്തിലെ സഹോദരങ്ങൾ തന്നെ രണ്ടു ചേരിയിലായി പോരടിച്ചുനിൽക്കുന്ന ദയനീയ സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത് . ശവസംസ്കാരച്ചടങ്ങുകൾ സെമിത്തേരികളെ സംഘർഷഭൂമിയാക്കി മാറ്റുകയാണ് .

പൂർവികർ കഷ്‌ടപ്പെട്ടുണ്ടാക്കിയ  സ്വത്തുക്കൾ വ്യവഹാരങ്ങൾക്കായി ദുർവ്യയം ചെയ്യപ്പെടുന്നതിൽ ബഹുഭൂരിപക്ഷം  സഭാംഗങ്ങളും ദുഃഖിതരാണ് .പാത്രിയാർക്കീസ് ബാവയുമായി ക്ലിഫ് ഹൗസിൽ ഇന്ന് കാലത്ത് നടത്തിയ കൂടിക്കാഴ്ച കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷീക്കുമ്പോഴാണ് പരുമലപ്പള്ളി തൻറെ അധീനതയിലാണെന്ന്  അദ്ദേഹം പത്രസമ്മേളനത്തിൽ പ്രസ്താവിച്ചത് .ഇതോടെ  പാത്രിയർക്കീസ് ബാവയുടെ  സമാധാന ശ്രമങ്ങളെ സംശയത്തോടെ വീക്ഷിക്കേണ്ടി വരുന്നു .

സഭാഭരണഘടനയും അത്യുന്നത കോടതിയുടെ ഉത്തരവുകളും മാനിക്കപ്പെടേണ്ടതുതന്നെയാണ് .ഇതോടൊപ്പം സാഹോദര്യവും പരസ്പര ആദരവും കൈമോശംവരാൻ ഇടയാകരുത് .ക്രൈസ്തവ വിശ്വാസികളിൽ ഒരു വലിയവിഭാഗത്തെ പ്രതിനിധീകരിക്കുന്ന സഭയാണ് മലങ്കര സഭ .പ്രത്യയശാസ്ത്രപരമായി വിരുദ്ധ ധ്രുവങ്ങളിലുള്ള രാഷ്ട്രീയ പാർട്ടികൾ തമ്മിലും വിശ്വാസപരമായി അകന്നുനിൽക്കുന്ന മതങ്ങൾ തമ്മിലും സംവാദം സാധ്യമാകുന്ന കാലമാണിത്. ഭിന്നിച്ചു നിന്ന ഇരു കൊറിയകളും ഒന്നിച്ചു കഴിഞ്ഞു .കലഹിച്ചു കഴിഞ്ഞാൽ സഭകൾ തകർന്ന് ഇല്ലാതാകും . നമ്മുടെ യുവാക്കളെ പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കണം.

. പുതിയ തലമുറയിൽ ഭൂരിപക്ഷത്തിനും ഈ തർക്കങ്ങളിൽ താൽപര്യമില്ലെന്നതും സഭാനേതൃത്വങ്ങൾ തിരിച്ചറിയണം.വർഷങ്ങളായി തുടരുന്ന പള്ളിത്തർക്കങ്ങൾ പലരുടെയും മനസ്സിൽ ഏറെ മുറിവുകളുണ്ടാക്കിയിട്ടുണ്ടാകാം.അതൊക്കെ മറന്നേ മതിയാകു .മലങ്കര സഭയിൽ സമാധാനം ഉണ്ടാകാൻ പരിശുദ്ധ പാത്രിയാർക്കീസ് ബാവ ആത്മാർത്ഥമായി ആഗ്രഹിക്കുന്നണ്ടോ ? അതോ തൻറെ കീഴിൽ പ്രവത്തിക്കുന്ന ഒരു ചെറിയ വിഭാഗത്തെ കൂടെ നിർത്തിയാൽ മതിയോ ?



പ്രൊഫ്. ജോൺ കുരാക്കാർ


Tuesday 22 May 2018

അറപ്പുരയിൽ വെരി റവ എ.സി കുര്യൻ അന്തരിച്ചു

അറപ്പുരയിൽ വെരി റവ എ.സി കുര്യൻ അന്തരിച്ചു




മാർത്തോമ്മാ സഭയുടെ വികാരിജനറൽ , സഭാ സെക്രട്ടറിഎന്നീ നിലകളിൽ  പ്രവർത്തിച്ചിരുന്ന അറപ്പുരയിൽ വെരി റവ എ.സി കുര്യൻ അന്തരിച്ചു. പുഷ്പഗരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു.കൊട്ടാരക്കര കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ രക്ഷാധികാരികൂടിയായിരുന്നു .മാർത്തോമ്മാസഭാ വൈദീക  സെലക്ഷൻ കമ്മിറ്റി അംഗം ,സുവിശേഷസംഘം സെക്രട്ടറി ,തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .കേരളത്തിനകത്തും പുറത്തും വിദേശത്തുമായി 40 ലധികം ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ..ഭാര്യ വടശ്ശേരിക്കര കല്ലൊട്ടികുഴി  കുടുംബാംഗം സൂസമ്മ .മറിയാമ്മ കുര്യൻ ,ജേക്കബ് കുര്യൻ ,അന്നമ്മ കുര്യൻ എന്നിവർ മക്കളാണ് .എ.സി കുര്യൻ അച്ചൻറെ വേർപാട്  സഭയ്ക്കും സമൂഹത്തിനും പ്രത്യേകിച്ച് കുരാക്കാരൻ വലിയവീട്ടിൽ കുടുംബത്തിന് ഒരു തീരാനഷ്‌ടംതന്നെയാണ് . പുതിയതായി നിർമ്മിച്ച കുരാക്കാരൻ കൺവെൻഷൻ  സെന്റർ -ൻറെ  കൂദാശ  നിർവഹിക്കാൻ അച്ചന് അവസരം നൽകിയതിൽ ദൈവത്തെ സ്‌തുതിക്കുന്നു . ബന്ധങ്ങളെ എന്നും കാത്തുസൂക്ഷിച്ച് ഊഷ്മളമാക്കിയ ഒരു വലിയ മനുഷ്യനായിരുന്നു കുര്യനച്ചൻ .ശവസംസ്‌കാരം മെയ് 28 തിങ്കളാഴ്ച്ച  2 .30 ന് തിരുവല്ല വരിക്കാട് എം .ടി സി  യിൽ നടത്തും .അച്ചന് കുരാക്കാരൻ വലിയ വീട്ടിൽ കുടുംബയോഗത്തിൻറെ  കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ



സെക്രട്ടറി ,കുടുംബയോഗം

നിപ്പ വൈറസ് നമ്മുടെ കോഴിക്കോട്ടെത്തി

നിപ്പ വൈറസ് നമ്മുടെ കോഴിക്കോട്ടെത്തി
നിപ്പ വൈറസ് നമ്മുടെ കോഴിക്കോട്ടെത്തി ,ഈ വൈറസ് എങ്ങനെ കോഴിക്കോട്ടെത്തി എന്ന ചോദ്യത്തിനാണ് ശാസ്ത്രസമൂഹം ഉത്തരം കണ്ടത്തേണ്ടത് ? .പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത നിപ്പാ വൈറസ് രോഗബാധ കേരളമാകെ ഭീതി സൃഷ്‌ടിക്കുന്നു. ഈ  വൈറസ് ബാധിച്ച് ഏതാനുംപേർ മരിച്ച വാർത്ത അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ചിലർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പു സംസ്ഥാനമാകെ ജാഗ്രതാനിർദേശം നൽകിയിരിക്കുന്നു .പരിഭ്രാന്തിയല്ല, ജാഗ്രതയാണ്  ഇന്ന് കേരളത്തിന് ആവശ്യം .നിപ്പ പോലെ ഒരു രോഗം പടർന്നുപിടിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് കേരളം എത്രത്തോളം ജാഗരൂകരാണെന്ന കാര്യത്തിൽ സംശയമുണ്ട്. സഞ്ചാരസാധ്യതകൾ വർധിക്കുന്ന കാലത്ത് വൈറസുകൾ എളുപ്പത്തിൽ പടരുമെന്ന കാര്യം ഓർക്കുക.

കോഴിക്കോട് ജില്ലയിൽ വൈറസ്ജന്യരോഗംമൂലം അഞ്ചുപേർ മരിച്ചത് അത്യന്തം ഗൗരവത്തോടെ കാണേണ്ട പൊതുജനാരോഗ്യപ്രശ്നമാണ്. മാരകമായ നിപാ വൈറസ്സാണ് രോഗകാരിയെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മരിച്ചവരിൽ മൂന്നുപേർ ബന്ധുക്കളാണെന്നതും മരിച്ചവരെ ശുശ്രൂഷിച്ച നഴ്സിനും ബന്ധുക്കൾക്കും രോഗബാധയുണ്ടായിരിക്കുന്നുവെന്നതും സാഹചര്യം ഗുരുതരമാക്കുന്നു. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവ പരത്തുന്നത്   കൊതുകുകളാണെങ്കിൽ. നിപ്പാ വൈറസ് മൃഗങ്ങളിലൂടെയും പക്ഷികളിലൂടെയുമാണു പകരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനദശകത്തിൽ മലേഷ്യയിലും, ഈ നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിൽ ബംഗ്ലാദേശിലും വലിയ നാശം വിതച്ച നിപ്പാ വൈറസ് എപ്രകാരമാണു കേരളത്തിലെത്തിയതെന്നു വ്യക്തമല്ല.വവ്വാലുകളാണു നിപ്പാ വൈറസിന്‍റെ വാഹകർ എന്നും വവ്വാലുകൾ കടിച്ച പഴ വർഗങ്ങൾ ഉപയോഗിച്ചവർക്കാണു നിപ്പാ ബാധ ഉണ്ടായതെന്നും സംശയിക്കുന്നു. അതുകൊണ്ടുതന്നെ പഴങ്ങൾ ഉപയോഗിക്കുന്പോൾ കൂടുതൽ ശ്രദ്ധ വേണം. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ‌ ഉപയോഗിക്കാതിരിക്കുക.

ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണു കേരളം.  ജനങ്ങൾ തിങ്ങിപ്പാർക്കുന്നു. ഇത്തരം സ്ഥലങ്ങളിൽ ഏതെങ്കിലുമൊരു പകർച്ചവ്യാധി ഉണ്ടായാൽ അതു വളരെ വേഗത്തിൽ‌ പടരും.ഇപ്പോൾ കോഴിക്കോട്ട് പ്രത്യക്ഷപ്പെട്ട നിപ്പാ വൈറസ്  പകർച്ചവ്യാധികൾ ഇതര ഭാഗങ്ങളിലേക്കു പടരാൻ അധികസമയമൊന്നും വേണ്ടിവരില്ല. വൈറസ് ബാധ സ്ഥിരീകരിച്ചവരെ പ്രത്യേക പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സിക്കുകയാണു വേണ്ടത്.രോഗികളെ പരിചരിക്കുന്നവരുടെയെല്ലാം സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഏർപ്പാടുകൾ ചെയ്യണം. അപ്രതീക്ഷിതമായി കടന്നുവരുന്ന വൈറസ് ആക്രമണങ്ങൾ പോലുള്ള പ്രശ്നങ്ങൾ നേരിടാൻ  കേരളം സജ്ജമായിട്ടില്ലായെന്നതാണ് സത്യം .നിപ്പാ വൈറസ് ബാധയെക്കുറിച്ച് അനാവശ്യ ഭയം ഒഴിവാക്കുന്നതോടൊപ്പം ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം. ജാഗ്രത പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ജനത്തെ സർക്കാർ നിരന്തരം ഓർമിപ്പിച്ചുകൊണ്ടുമിരിക്കണം. ലോകത്തിന്റെ പലഭാഗത്തും ഗവേഷണം നടക്കുന്നുണ്ടെങ്കിലും നിപ്പ വൈറസിനു വാക്സിൻ കണ്ടെത്തിയിട്ടില്ല. ലക്ഷണങ്ങൾ ചികിത്സിച്ചു ഭേദമാക്കുക മാത്രമാണിപ്പോൾ ചെയ്യുന്നത്.കേരളം  നി​താ​ന്ത ​ജാ​ഗ്ര​തയോടെയിരിക്കേണ്ട സമയമാണിപ്പോൾ .



പ്രൊഫ്. ജോൺ കുരാക്കാർ

Sunday 20 May 2018

ജനാധിപത്യവിജയവും കുതിരക്കച്ചവടപരാജയവും

ജനാധിപത്യവിജയവും  കുതിരക്കച്ചവടപരാജയവും
കര്ണാടകനിയമസഭാതെരഞ്ഞെടുപ്പുഫലം തൂക്കുസഭ സൃഷ്ടിച്ചിട്ടും ബി.ജെ.പി നേതാവിനെ സര്ക്കാരുണ്ടാക്കാന് ക്ഷണിക്കുകവഴി ഗവര്ണര് കുതിരക്കച്ചവടത്തിന് അവസരം ഒരുക്കുകയായിരുന്നു .ഫാസിസ്റ്റ് ഭീഷണിയെ എന്തുവില കൊടുത്തും തടയണമെന്നതായിരുന്നു മതേതര വിശ്വാസികളായ രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനതയുടെആഗ്രഹം .നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ  പതിനഞ്ച് ദിവസത്തേക്ക് ഗവര്ണറോട് എഴുതിവാങ്ങിയിരിക്കുന്ന കാലാവധി കുതിരക്കച്ചവടത്തിന് അവസരം ഒരുക്കുമായിരുന്നു .ഗവര്ണര് പദവിയെ  അപഹസിച്ച് ഭരണഘടനാമൂല്യങ്ങളെയും ജനാധിപത്യത്തെയും പരിഹസിച്ച സംഭവം ഇതുപോലെ രാജ്യം ഇതിനുമുമ്പ് കണ്ടിട്ടുണ്ടാവില്ല
നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ യെദ്യൂരപ്പയോട് സുപ്രീം കോടതി നിർദേശിച്ചതോടെ തിരഞ്ഞെടുപ്പിനുശേഷം കർണാടകത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയനാടകം നിർണായകമായ വഴിത്തിരിവിലെത്തിയിരിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ കണ്ഠത്തിൽ നിന്നാണ് ആശ്വാസനിശ്വാസമുയർന്നത്. സത്യപ്രതിജ്ഞ ചെയ്ത് രണ്ടാംദിവസം അംഗബലം തെളിയിക്കാൻ നിർബന്ധിതമായതോടെ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജിക്കത്തുമായി രാജ്ഭവനിലേക്കു പോകുന്ന ദൃശ്യവുമായി കർണാടകയിൽ ഒരു രംഗം അവസാനിക്കുകയായിരുന്നു .
ഗവർണർ വാജുഭായ് വാലയുടെ അനുഗ്രഹത്തോടെ വിശ്വാസ വോട്ടെടുപ്പ് രണ്ടാഴ്ചയോളം നീട്ടിവെക്കാൻ ബി.ജെ.പി. നടത്തിയ അപഹാസ്യമായ നീക്കത്തിനാണ് പരമോന്നത നീതിപീഠം അന്ത്യംകുറിച്ചത്.117 പേരുടെ പിൻതുണ വ്യക്തമാക്കുന്ന കത്ത് ജനതാദൾ(എസ്)-കോൺഗ്രസ് സഖ്യം സമർപ്പിച്ചിരിക്കെ 104 സീറ്റുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായ  ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത് വിവേചനാധികാരം ഉപയോഗിച്ചാണ്. എന്നാൽ ഈ വിവേചനാധികാരം എന്തടിസ്ഥാനത്തിൽ വിനിയോഗിച്ചുവെന്നതാണ് പ്രസക്തമായ ചോദ്യം.
ജനാധിപത്യത്തെ ബലികൊടുത്ത് അധികാരം നേടാനുള്ള ശ്രമങ്ങൾ വിജയിക്കാം, വിജയിക്കാതിരിക്കാം. പക്ഷേ, ആ വിജയം താത്കാലികമായിരിക്കും. അതിനു ശ്രമിക്കുന്നവർ കനത്ത വിലയും നൽകേണ്ടി വരും. ജനാധിപത്യം കാത്തുസൂക്ഷിക്കാൻ ജനങ്ങൾ ജാഗ്രതകാട്ടിയേ മതിയാകു .

പ്രൊഫ്. ജോൺ കുരാക്കാർ

Saturday 19 May 2018

റോഡപകടങ്ങളും സർക്കാർ സഹായവും

റോഡപകടങ്ങളും 
 സർക്കാർ സഹായവും
റോഡുയാത്രയും വാഹനങ്ങളോടിക്കലും ഇന്ന് പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ് .കേരളത്തിൽ റോഡപകടങ്ങൾ വർദ്ധിച്ചുവരുന്നതായിട്ടാണ് കണക്ക് . അതിവേഗത്തിലുള്ള മരണ പാച്ചിൽ, ഇടതുവശത്തുകൂടിയുള്ള മറികടക്കൽ, കർണകഠോരമായി ഹോൺമുഴക്കൽ, എവിടെയും വണ്ടി നിർത്തിയിടൽ, തിരക്കുള്ള കവലകളുടെ നടുവിൽ ബസ് നിർത്തിയുള്ള ആളെക്കയറ്റൽ, ഒരുതരത്തിലുള്ള സിഗ്നലും നൽകാതെയുള്ള വെട്ടിത്തിരിയൽ, സീബ്രാവരകളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്കിടയിലൂടെപ്പോലും വണ്ടിയോടിക്കൽ ഇവയൊക്കെ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നവയാണ് . കഴിഞ്ഞവർഷം റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം സൂചിപ്പിക്കുന്നത് കേരളത്തിലെ റോഡുകൾ കുരുതിക്കളങ്ങളായി മാറിയിരിക്കുന്നെന്നാണ്.
കേരളത്തിൽ ഏകദേശം 1000 കോടി രൂപയാണ് അപകടങ്ങൾകാരണം കേരളസർക്കാർ ചെലവാക്കുന്നത്. കഴിഞ്ഞവർഷം ശരാശരി പന്ത്രണ്ടിലധികം പേർ ദിവസേന കേരളത്തിൽ റോഡപകടങ്ങളിൽ മരിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ കഴിഞ്ഞ വർഷം റോഡപകടത്തിൽ മരിച്ചവരുടെ എണ്ണമാകട്ടെ 4287 ആണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ 95 ശതമാനം അപകടങ്ങളും നടക്കുന്നത് ഡ്രൈവറുടെ അനാസ്ഥമൂലമാണ്. അഞ്ചുശതമാനം അപകടങ്ങളേ റോഡിന്റെ ശോചനീയാവസ്ഥമൂലം ഉണ്ടാകുന്നുള്ളൂ.റോഡപകടങ്ങളിൽപെടുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ പലപ്പോഴും നമുക്ക് കഴിയുന്നില്ല .അപകടങ്ങളിൽപെടുന്നവരെ സംബന്ധിച്ച് ഏറ്റവും പ്രധാനം ആദ്യ മണിക്കൂറുകളാണ്. ഈ സമയത്തു ലഭിക്കുന്ന ശുശ്രൂഷയും ചികിത്സയുമാണു രോഗിയുടെ ജീവൻ രക്ഷിക്കുന്നത്.
ആംബുലൻസിന്റെ ലഭ്യതയും വിദഗ്ധചികിത്സ ലഭിക്കുന്ന ആശുപത്രിയെ സംബന്ധിച്ച അറിവും ഈ സമയത്തു പ്രധാനംതന്നെ. കേരളത്തിൽ ദിവസം ശരാശരി 12  പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുകയും 117 പേർക്കു പരുക്കേൽക്കുകയും ചെയ്യുന്നുണ്ടെന്നാണു കണക്ക്. സംസ്ഥാനത്തു വാഹനാപകടങ്ങളിൽ സംഭവിക്കുന്ന മരണങ്ങളിൽ അൻപതു ശതമാനത്തിലേറെയും ഒഴിവാക്കാവുന്നതാണെന്നു വിദഗ്ധർ പറയുന്നുമുണ്ട്. ആന്തരിക രക്തസ്രാവം, ഹൃദയാഘാതം, മാരകമായ ഒടിവുകളും മുറിവുകളും എന്നിവമൂലമാണു പലപ്പോഴും റോഡപകടങ്ങളിൽ മരണം സംഭവിക്കുന്നത്. മികച്ച പ്രഥമശുശ്രൂഷ നൽകാനായാൽ റോഡിൽ പിടഞ്ഞുവീഴുന്ന പല ജീവനുകളും രക്ഷിക്കാനായേക്കും. സുസജ്ജമായ ആധുനിക ആംബുലൻസുകളുടെ അഭാവം ഇതിനു പ്രധാന തടസ്സമാകുന്നു. ഇവിടെയാണ്  കേരളസർക്കാരിൻ്റെ  ട്രോമ കെയർ ആംബുലൻസ് സർവ്വീസ്  പ്രയോജനപ്പെടുന്നത്   സംസ്ഥാനവ്യാപകമായുള്ള ഒരേ നമ്പർ ആംബുലൻസ് സേവനത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) തുടക്കമിട്ടിരിക്കുന്നു .ഇത് കേരളത്തിന്വലിയ  പ്രതീക്ഷയാണ്‌  നൽകുന്നത് .
 ഇവിടെയാണ് ജീവനിലേക്കു വാതിൽതുറക്കുന്ന ഒരു ഫോൺ നമ്പർ പ്രത്യാശയാകുന്നത്. കേരളത്തിൽ എവിടെ റോഡപകടമുണ്ടായാലും അടിയന്തര സഹായം ലഭിക്കുന്നതിനു പൊലീസും ഐഎംഎയും ചേർന്നു രൂപംനൽകിയ നമ്പറാണത്: 9188100100.ആയിരത്തോളം ആംബുലൻസുകളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. അപകടസ്ഥലത്തുനിന്ന് ഈ മൊബൈൽ നമ്പറിലേക്കു വിളിച്ചാൽ പൊലീസ് കൺട്രോൾ റൂമിലാണ് കോൾ എത്തുക. സ്ഥലം ചോദിച്ചറിഞ്ഞ് ഏറ്റവുമടുത്തുള്ള ആംബുലൻസ് ഡ്രൈവർമാരുടെ ‘ആപ്പിലേക്കു സന്ദേശം നൽകും. തുടർന്ന്, ആംബുലൻസ് ഡ്രൈവറുടെ മൊബൈലിൽ അപകടസ്ഥലത്തേക്കുള്ള വഴിയും ഏറ്റവുമടുത്തുള്ള ആശുപത്രിയിലേക്കുള്ള വഴിയും തെളിയുകയായി. ആംബുലൻസിന്റെ സഞ്ചാരം തത്സമയം കൺട്രോൾ റൂമിൽ ട്രാക്ക് ചെയ്യാം. ആംബുലൻസ് ഡ്രൈവർമാർക്ക് ഐഎംഎയും പൊലീസും പരിശീലനം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിൽ 24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാകുകയും ചെയ്യും.  റോഡപകടങ്ങളിൽപെടുന്നവരുടെ 48 മണിക്കൂർ നേരത്തെ അടിയന്തര ചികിത്സച്ചെലവ് ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അടിയന്തര ചികിത്സാരംഗത്തു നിർണ്ണായകമാണ് . ഈ തീരുമാനം ഫലപ്രദമാകട്ടെ .

പ്രൊഫ്. ജോൺ കുരാക്കാർ

Wednesday 16 May 2018

PROF. JOHN KURAKAR INAUGURATED 85TH BIRTHDAY CELEBRATION OF SMT. CHINNAMMA JOHN, KNOWN AS THE MOTHER THERASA OF KERALA

കേരളത്തിൻറെ മദർതെരേസാ എന്നറിയപ്പെടുന്ന ചിന്നമ്മജോൺ അമ്മച്ചിയുടെ 85 മത് പിറന്നാൾ ഗാന്ധിഭവനിൽ
 
കേരളത്തിൻറെ മദർതെരേസാ എന്നറിയപ്പെടുന്ന ചിന്നമ്മജോൺ അമ്മച്ചിയുടെ 85 മത് പിറന്നാളും മേളം ഫൌണ്ടേഷൻ പ്രസിഡണ്ട് പത്മശ്രീ ഡോക്ടർ കുര്യൻ ജോൺ മേളാം പറമ്പിലിൻറെ 64 മാത് പിറന്നാളും ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവൻ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . ഗാന്ധിഭവൻ ആഡിറ്റോറിയത്തിൽ കൂടിയ പിറന്നാൾ ആഘോഷപരിപാടികൾ പ്രൊഫ്. ജോൺ കുരാക്കാർ ഉത്ഘാടനം ചെയ്തു .കേരളത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ ഗാന്ധിഭവനിൽ എത്തിയിരുന്നു .കൊടുമൺ ഓർത്തഡോക്സ് മഹായിടവകയിൽ നിന്ന് വൈദീകരും മർത്തമറിയം സമാജം പ്രവർത്തകരും പങ്കെടുത്തു . യോഗത്തിൽ പത്മശ്രീ ഡോക്ടർ കുര്യൻ ജോൺ മേളാം പറമ്പിലിൽ , ചിന്നമ്മ ജോൺ , കൊടുമൺ മഹാഇടവകയിലെ വൈദീകർ ,പ്രൊഫ്. മോളി കുരാക്കാർ എന്നിവർ പ്രസംഗിച്ചു . ഡോക്ടർ സോമരാജൻ സ്വാഗതവും ശ്രി .അമൽരാജ് നന്ദിയും പറഞ്ഞു .സമ്മേളനത്തിൽ വച്ച് പിറന്നാൾ സമ്മാനങ്ങളും നൽകി .























Tuesday 15 May 2018

പെൺകുഞ്ഞുങ്ങളെ രക്ഷിക്കാൻ രാജ്യത്ത് ആരുമില്ലേ ?


പെൺകുഞ്ഞുങ്ങളെ രക്ഷിക്കാൻ രാജ്യത്ത് ആരുമില്ലേ ?

രാജ്യത്ത്  പെൺകുഞ്ഞുങ്ങളെപിച്ചിച്ചീന്തുന്ന കാപാലികരെ ,പരമ നീചന്മാരെ ഇല്ലാതാക്കാൻ ആരുമില്ലേ ?.സമ്പൂർണ്ണ സാക്ഷരതയുള്ള ദൈവത്തിൻറെ സ്വന്തം നാട് എന്നുപറഞ്ഞുനടക്കുന്ന കേരളത്തിൽ അതിനിന്ദ്യമായ അതിക്രമങ്ങളാണ് പെൺകുട്ടികൾക്ക് നേരേ നടക്കുന്നത്.കുറ്റവാസനയും ഭ്രാന്തുമായി മാറുന്ന ലൈംഗികാസക്തിയുടെ ഇരകളായിത്തീരുന്ന പെൺകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും എണ്ണം നിത്യേന പെരുകിവരുന്നു. മലപ്പുറം എടപ്പാളിൽ സിനിമാ തിയറ്ററിൽ പത്തുവയസുകാരി ബാലികയെ അപമാനിച്ചതും പയ്യന്നൂരിൽ അമ്മയ്ക്കൊപ്പം രാത്രി തെരുവിൽ ഉറങ്ങിക്കിടന്ന ഏഴു വയസുകാരി ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ നടത്തിയ ശ്രമവും ഈ പരന്പരയിൽ അവസാനത്തേതാകുമെന്നു നമുക്ക് കരുതാൻ കഴിയുമോ ?പല സംഭവങ്ങളിലും പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് കാട്ടിയ കാലതാമസം ജനങ്ങളെ അത്ഭുതപെടുത്തിയിരിക്കുകയാണ് .ബാലികയെ അപമാനിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ചൈൽഡ് ലൈൻ പോലീസിനു പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് എടുക്കാൻ പോലീസ് തയാറാകാഞ്ഞത്‌  കുറ്റക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആയിട്ടുവേണം കരുതാൻ .
നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ല. പെൺകുട്ടികളും ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നു. റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ ചെയ്യപ്പെടാത്ത, ഒതുക്കിത്തീർക്കുന്ന, ഒളിപ്പിക്കുന്ന കേസുകളാണ് അധികവും. ഉറ്റബന്ധുക്കൾപോലും കൊടുംശത്രുക്കളാകുന്ന ഇക്കാലത്ത്  പൊലീസ് സേന കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടിയിരിക്കുന്നു .കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ രാജ്യത്തു വർധിച്ചുവരികയാണ്. ഇത്തരം അതിക്രമങ്ങളെ നേരിടുന്നതിനു പോക്സോ നിയമം നിലവിലുണ്ടെങ്കിലും പലപ്പോഴും പ്രതികൾ ഉന്നത സ്വാധീനത്തിന്റെയും പണത്തിന്റെയും ബലത്തിൽ രക്ഷപ്പെടുകയാണ്.കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവർക്കു വധശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ പോക്സോ നിയമം ഭേദഗതി ചെയ്ത് രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിച്ചത് ഈയിടെയാണ്. നേരത്തേയുണ്ടായിരുന്ന പോക്സോ നിയമപ്രകാരം കുട്ടികളെ മാനഭംഗപ്പെടുത്തുന്നതിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവായിരുന്നു. കാഷ്മീരിലെ കഠുവയിൽ പിഞ്ചുബാലിക ക്രൂരമായ പീഡിപ്പിക്കപ്പെട്ട സംഭവമാണ് ഇത്തരമൊരു ഓർഡിനൻസിനു നിമിത്തമായത്. എന്നിട്ടും പീഡന പരന്പരകൾ അനുസ്യൂതം തുടരുകയാണ്.
ഇന്ത്യയിൽ കുട്ടികൾക്കും മുതിർന്നവർക്കും എതിരേയുള്ള മാനഭംഗക്കേസുകൾ വൻതോതിൽ വർധിക്കുന്നതായി കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ രജിസ്റ്റർ ചെയ്യപ്പെട്ട നാല്പതിനായിരം മാനഭംഗക്കേസുകളിൽ കുട്ടികളെ മാനഭംഗപ്പെടുത്തിയ 18,862 കേസുകളും ഉൾപ്പെടുന്നു. ദിവസവും അന്പതിലേറെ കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ഥിതി “ദേശീയ അടിയന്തരാവസ്ഥ’’യായി മാറിയെന്നു നൊബേൽ ജേതാവ് കൈലാസ് സത്യാർഥി ഈയിടെ പറയുകയുണ്ടായി.അടുത്ത കാലത്തായി ബി.ബി.സി പുറത്തുവിട്ടൊരു സർവേ  പ്രകാരം മണിക്കൂറില് നാല് കുട്ടികള് നമ്മുടെ രാജ്യത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്.  കുടുംബശ്രീയുടെ കണക്കുപ്രകാരം 2017 ഏപ്രിലിനും 2018 മാർച്ചിനുമിടയ്ക്ക് കേരളത്തിൽ കുട്ടികൾക്കുനേരെ 778 അതിക്രമങ്ങൾ നടന്നിട്ടുണ്ട്. 2018 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം കേരളത്തിൽ  രജിസ്റ്റർ ചെയ്തത് 459 പോക്സോ കേസുകളും. നിയമാവബോധവും നടപടികളും ഉണ്ടായിട്ടും ബാലപീഡനങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു
 ലൈംഗികഭ്രാന്തിനു വിട്ടുകൊടുക്കാനുള്ളതല്ല നമ്മുടെ പെൺ  കുഞ്ഞുങ്ങളുടെ ജീവിതം .ഉറങ്ങിക്കിടക്കുന്ന ഇന്നത്തെ സമൂഹം ഉണരേണ്ടിയിരിക്കുന്നു .സ്കൂളുകളിലേക്കും  വായനശാലയിലേക്കും കടകളിലേക്കുമെല്ലാം അടുത്തുള്ള ബന്ധു വീടുകളിലേക്കും  നിർജനപാതകളിൽപ്പോലും പെൺകുട്ടികൾ സ്വാതന്ത്ര്യത്തോടെ സഞ്ചരിച്ചിരുന്നഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു . ആ കാലം നമുക്ക് വീണ്ടെടുക്കാൻ കഴിയുമോ ? കഴിയണം .

പ്രൊഫ് . ജോൺ കുരാക്കാർ